Wednesday, May 23, 2007

പെറുക്കി നാടകം

തേഞ്ഞുപോയ പാട്ടകള്‍ പെറുക്കുന്ന സംഘം, ഇന്‍ഡ്യ( Battered Can Collectors India, ) അങ്ങെങ്ങാണ്ടു വെസ്റ്റിന്‍ഡീസില്‍ ഒരു വലിക കപ്പ്‌ കിട്ടാനുണ്ടെന്നു പറഞ്ഞ്‌ അത്യാര്‍ത്തി മൂത്ത്‌, അവരുടെ മുഴുത്ത പാട്ടപെറുക്കു വീരന്‍മാരെ അങ്ങോട്ടയക്കാന്‍ തീരുമാനിക്കുന്നതിലൂടെയാണ്‌ ഈ നാടകത്തിന്റെ തുടക്കം.

കര്‍ട്ടന്‍ ഉയരുമ്പോള്‍ തെക്കോട്ടും വടക്കോട്ടും ഒരുതടിക്കഷ്ണവുമായി നടക്കുന്ന ഒരു കുറിയ മനുഷ്യന്‍. ഇടക്കിടയ്ക്‌ മാനത്തേക്കു നോക്കി തടിക്കഷണം ഉയര്‍ത്തിക്കാട്ടുന്നുണ്ട്‌. ഇടയ്ക്ക്‌ വേസ്റ്റ്‌ ഇസ്‌ ദ സീക്രട്ട്‌ ഒഫ്‌ മൈ എനര്‍ജി എന്നു പറയുന്നുമുണ്ട്‌. ഇദ്ദേഹത്തെ കണ്ട്‌ ഒരു പത്ര ലേഖകന്‍ ഓടിവരുന്നു.

ലേ:- നമസ്കാരം ഗുന്‍ഡുല്‍ക്കര്‍ ജീ, ഇത്തവണ വലിയ പ്രതീക്ഷയുമായാണ്‌ വെസ്റ്റിന്‍ഡീസിലേക്ക്‌ പോകുന്നതെന്നു കേട്ടു?.

ഗൂന്‍ഡു: എന്റെ മച്ചമ്പി, വലിയ പ്രതീക്ഷയൊന്നുമില്ല, പക്ഷെ അതെങ്ങാന്‍ പുറത്തു പറഞ്ഞാല്‍ നമ്മളിപ്പം കപ്പുമായി വരുമെന്നു പറഞ്ഞൂ നടക്കുന്നവര്‍ കൊല്ലാന്‍ വരും, എന്നു പറഞ്ഞാല്‍ ഈ പാട്ട കപ്പല്ലേ ലവമ്മാരു നാലുനേരം പുഴുങ്ങി തിന്നുന്നത്‌. എവമ്മാര്‍ക്കു വേറെ പണിയൊന്നുമില്ലേ?.

ലേ: അപ്പം പ്രതീക്ഷക്കു വകയില്ല

ഗുന്‍ഡു: നമ്മളേക്കാള്‍ മിടുക്കമ്മാരു ആമ്പിള്ളേര്‍ വേറെയും വരും കപ്പടിക്കാന്‍, നമ്മളടിക്കാന്‍ ചെല്ലുമ്പോള്‍ അവമ്മാര്‍ എറിഞ്ഞോടിക്കും. എവമ്മാര്‍ക്കു കുറച്ചു പൈസ കൊടുത്തു നോക്കണം എറിയല്ലെന്നു പറഞ്ഞ്‌. ലവമ്മാര്‍ എറിയാതെ കയ്യും കെട്ടി നിന്നാല്‍ നമ്മക്ക്‌ കപ്പും കൊണ്ടു പോരാം.

ലേ: ഒരുപാടു പാട്ട പെറുക്കി പരിചയമുണ്ടെല്ലോ?. അതുകൊണ്ട്‌ ഈ കപ്പും അടിച്ചെടുക്കാം എന്നു തോന്നുന്നുണ്ടോ?.

ഗുണ്ടു: പണ്ടത്തെ കാര്യം പറഞ്ഞിട്ടു ഗുണമില്ല മച്ചു, വയസ്സായി വരികയല്ലേ. വേസ്റ്റൊന്നും പണ്ടെപ്പോലെ ഫലിക്കുന്നില്ല.

രംഗം രണ്ട്‌. രണ്ടു കൈയും തലക്കു പുറകില്‍ വച്ച്‌ മേലോട്ടു നോല്‍ക്കി നില്‍ക്കുന്ന ഒരാള്‍. ഇടയ്ക്ക്‌ രാജകുമാരന്‍, കൊഴുക്കട്ട എന്നെല്ലാം പറയുന്നുണ്ട്‌.

ലേ: ഹല്ലോ മി. കുന്താലി, താങ്കളെ പാട്ടപെറുക്കുസംഘത്തില്‍ നിന്നും പുറത്താക്കിയിരുന്നല്ലോ, പിന്നീട്‌ തിരിച്ചെടുത്തപ്പോള്‍ എന്തു തോന്നുന്നു?.

കുന്താലി: എത്ര പുറത്താക്കിയാലും പെറുക്കാന്‍ വേറെ ആളെകിട്ടാതാകുംബോള്‍ തിരിച്ചു വിളിക്കും എന്നുറപ്പായളിയാ.

ലേ: താങ്കളെ കൊഴുക്കട്ടയുടെ രാജകുമാരന്‍ എന്നു വിളിക്കാനെന്താണു കാരണം?

കുഞ്ഞുന്നാളില്‍ മുതലേ എനിക്കു കൊഴുക്കട്ട എന്നു വച്ചാല്‍ ജീവനാ, പിന്നെ എന്റെ അപ്പനിക്കാണുന്നതെല്ലാം ഉണ്ടാക്കിയത്‌ കൊഴുക്കട്ട വിറ്റല്ലേ?

ലേ: ആട്ടെ, അപ്പനെന്തൊക്കെയാണ്‌ ഉണ്ടാക്കിയത്‌?

കുന്താലി: എന്നേം, എന്റെ ചേട്ടനേം!.

രംഗം മൂന്ന്‌:- പാട്ട പെറുക്കു പരിശീലിപ്പിക്കാന്‍ അങ്ങെങ്ങാണ്ടുന്നും വിളിച്ചോണ്ടു വന്ന ഒരു ഇന്‍ര്‍നാഷണല്‍ പെറുക്കു വിദഗ്ധന്‍ ഉലാത്തുന്നു, തേങ്ങാപ്പൂളു കണ്ട കാക്ക നോക്കുന്നതുപോലെ ഇടയ്ക്കിടയ്ക്‌ ചാഞ്ഞും ചരിഞ്ഞും നോക്കുന്നുമുണ്ട്‌. അരെയെങ്കില്ലും പരിശീലിപ്പിക്കാന്‍ വെമ്പി നില്‍ക്കുന്ന ഭാവം!.

വിദൂരതയില്‍ കണ്ണുംനട്ട്‌, ആരെല്ലാമോ വരാനുണ്ടെന്ന പോലെ താടിയുഴിഞ്ഞു നില്‍കുന്ന ഒരു സിക്കുകാരന്‍
പരിശീലകന്‍ (ആത്മഗതം): - അല്ല നമ്മുടെ ഭജനസിംഗ്‌ അല്ലേ ആ നില്‍ക്കുന്നത്‌?. ഇയാളെ ഇപ്പോള്‍തന്നെ പരിശീലിപ്പിക്കണം.

പരിശീലകന്‍ ഓടിയണയുന്നു, ഓട്ടത്തില്‍ പ്രഷര്‍ കൂടിയതുകൊണ്ടാവാം വല്ലാതെ കിതയ്ക്കുന്നുണ്ട്‌. ഒന്നു ചുമച്ച്‌, ഭജനസിങ്ങിന്റെ ശ്രദ്ധ ആകര്‍ഷിച്ച ശേഷം പരിശീലകന്‍.
ഭജന സിങ്ങേ, എതിര്‍ പാട്ടപെറുക്കുകാരെ എറിഞ്ഞോടിക്കുമ്പോള്‍, കൈവിരല്‍ 40 ഡിഗ്രി ചരിച്ച ശേഷം, 180 ഡിഗ്രി വളച്ച്‌, 90 ഡിഗ്രി നേര്‍ രേഖയില്‍ കൊണ്ടു വന്നു, വീണ്ടും ഒരു 145 ഡിഗ്രി ചരിച്ച ശേഷം എറിഞ്ഞാല്‍ അവമ്മാരെല്ലാം ഏറുകൊണ്ടു പോയ വഴികാണത്തില്ല.

ഭജനസിംഗ്‌:- ഒന്നു പോടാ കൂവെ -ചപ്പലെ, ഇവിടെ ഒരു പരസ്യം കിട്ടുമോ എന്നു നോക്കി നില്‍ക്കുന്നതിന്റെ ഇടയിലാ അയാളുടെ ഒരു 145 ഡിഗ്രി. ഈ പറഞ്ഞപോലെ ഇയാളൊന്നു എറിഞ്ഞു കാണിച്ചേ.

പരിശീലകന്‍ ചപ്പല്‍: പിന്നെ പിന്നെ!, എനിക്കിങ്ങനെ എറിയാനറിയാമെങ്കില്‍ ഞാനീ പണിക്കു വരണോ?. എന്റെ ഓസ്ട്രേലിയ കാവില്‍ അമ്മച്ചിയെ, എന്നെ എന്നാണാവോ ഇവമ്മാരുടെ ഇടയില്‍ നിന്നും കെട്ടിയെടുക്കുന്നത്‌?.

രംഗം നാല്‌:- ഒരു നരുന്തു പയ്യന്‍ ഒരു മൂലയ്കു നിന്നു ബ്രേക്‌ ഡാന്‍സ്‌ കളിക്കുന്നു. പരിശീലകന്‍ ചപ്പല്‍ അയാള്‍ക്കു നേരെ ഓടിയടുക്കുന്നു.

പരിശീലകന്‍ ചപ്പല്‍:- ഹലോ അശാന്തന്‍- താങ്കളെ പരിശീലിപ്പിക്കുവാനായി ഞാന്‍ ഇന്നലെ മുതല്‍ നോക്കി നടക്കുകയായിരുന്നു. താങ്കള്‍ എറിയുമ്പോള്‍ കുത്തിപ്പൊക്കി എറിയാതെ നീട്ടി വലിച്ച്‌ എറിയണം, എന്നാലെ അവമ്മാരുടെ ബിസ്കറ്റ്‌ അടിച്ചെടുക്കാന്‍ പറ്റൂ. അശാന്തന്‍ ബ്രേക്‌ ഡാന്‍സ്‌ നിറുത്തി, ഇറച്ചി തിന്നുകൊണ്ടിരിക്കുന്ന നായ മുന്‍പില്‍ മറ്റൊരു നായയെ കണ്ടാലെന്ന പോലെ, മുഖം വക്രിച്ചു പരിശീലകനു നേരെ മുരളാന്‍ തുടങ്ങുമ്പോള്‍, ദൂരെ നിന്നും തന്നെ തല്ലാന്‍ ശീമക്കൊന്ന പത്തലുമായി വരുന്ന അധീര്‍ ഖാനെ കണ്ട്‌, ഓടിയൊളിക്കുന്നു.

അറിയിപ്പ്‌, അടുത്ത ഒരു രംഗത്തോടു കൂടി ഈ നാടകം അവസാനിക്കുന്നു.

രംഗം അഞ്ജ്‌:- അണിയറയില്‍ നിന്നും: (രാജാധിരാജാ, രാജപുംഗവന്‍, ശ്രീമണ്‍കലമുഖന്‍ ചക്രവര്‍ത്തി തിരുമനസ്സ്‌ എഴുന്നള്ളുന്നെ -ശൈലിയില്‍)
ബങ്കളാദേശില്‍ നിന്നും ഏറു വാങ്ങി, ശ്രീലങ്കയില്‍ നിന്നും ഏറു വാങ്ങി, ഇന്‍ഡ്യയുടെ പാട്ടപെറുക്കു സംഘം ഇതാ പാതി ജീവനോടെ തിരിച്ചെത്തിയിരിക്കുന്നേ, തിരിച്ചെത്തിയിരിക്കുന്നേ തിരിച്ചെത്തിയിരിക്കുന്നേ!!.

കര്‍ട്ടന്‍ പൊങ്ങുമ്പോള്‍ ദേഹമാസകലം ബാന്‍ഡേജുകളുമായി, ഞൊണ്ടി ഞൊണ്ടി വരുന്ന ഒരു സംഘം, അവരെ എറിയാന്‍ മുഴുത്ത കല്ലുമായി നില്‍ക്കുന്നവരെ കണ്ട്‌ ഞെട്ടുന്നു, പിന്നെ, ഏറു പേടിച്ച്‌ ഇന്ത്യയില്‍ വന്നപ്പോള്‍ ഇവിടെ കല്ലുവലിച്ചേറോ എന്നു പരിതപിച്ചു കൊണ്ട്‌ ഓടുന്നു.

പശ്ചാത്തലത്തില്‍.
പാമ്പുകള്‍ക്കു മാളമുണ്ട്‌,
പറവകള്‍ക്കാകശമുണ്ട്‌,
പെറുക്കുകാര്‍ക്കു തലചായ്കാന്‍ ഇന്ത്യയിലിടമില്ല..
ഇന്ത്യയിലിടമില്ല എന്ന ഗാനം.

----- ശുഭം -------

2 comments:

മണ്ടൂസ് said...

എല്ലാവരും കഥയും കവിതയും നോവലുമെല്ലാം എഴുതുന്നതു കണ്ട് ഞാനിതാ ഒരു നാടകം എഴുതിയിരിക്കുന്നു. ഒരപേക്ഷ മാത്രം,

ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ, കല്ലെറിയല്ലേ!!

Anonymous said...

കാലിക പ്രാധാന്യം നഷ്ടപ്പെട്ടതാണല്ലോ?
നന്നായി എഴുതിയിരിക്കുന്നു.