Sunday, April 22, 2007

വാക്കുകളാല്‍ വിവരിക്കാനാവാത്തത്‌

ഡിഗ്രി കളാസില്‍ എനിക്ക്‌ ഒരു കൂട്ടുകാരിയുണ്ടായിരുന്നു. അവളുടെ പേര്‍ ഇവിടെ പറയുന്നില്ല. ഞാന്‍ അവളെ തത്കാലം രാഖി എന്നു വിളിക്കട്ടെ. രാഖിയ്ക്ക്‌ കാഴ്ചശക്തി കുറവായിരുന്നു. എങ്കിലും കാഴ്ചയുള്ള ഞങ്ങളെക്കാളെല്ലാം ബുദ്ധിശക്തിക്കുടമയായിരുന്നു അവള്‍, ധാരാളം വായിക്കുമായിരുന്ന അവള്‍ കവിതകളും എഴുതുമായിരുന്നു. പുസ്തകത്തിലേക്ക്‌ മുഖം അടുപ്പിച്ച്‌ വച്ച്‌ ബുദ്ധിമുട്ടി അവള്‍ വായിക്കുന്നതു കാണുമ്പോള്‍ സങ്കടം തോന്നുമായിരുന്നു. ഞങ്ങളുടെ കോമേര്‍സ്‌ ഗ്രുപ്പിലെ എല്ലാവരുടെയും അരുമയായിരുന്നു അവള്‍, കിലുകിലെ എപ്പോഴും സംസാരിച്ച്‌ കൊണ്ടിരുന്നതിനാല്‍ ഞാന്‍ അവളെ കിലുക്കാം പെട്ടി എന്നാണു വിളിച്ചിരുന്നത്‌. കണ്ടാല്‍ കാഴ്ചയില്ല എന്നാരും പറയില്ല എന്ന്‌ മാത്രമല്ല കാണാനും സുന്ദരിയായിരുന്നു അവള്‍, എന്നാലും പലപ്പോഴും, സംസാരിക്കുമ്പോള്‍ അവളുടെ ശബ്ദം എന്തിനോ ആര്‍ദ്രമാകുമായിരുന്നു. ഇടയ്കിടെ ആരും കാണാതെ കണ്ണു തുടയ്ക്കുന്നതും കണ്ടിരുന്നു, അന്നും ഇന്നും, എത്ര അടുപ്പമുള്ളവരായാലും, മറ്റൂള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ അവരുടെ അനുവാദമില്ലാതെ ഇടപെടുന്ന പതിവില്ലായിരുന്നതിനാല്‍ ഞാന്‍ അവളോടൊന്നും ചോദിച്ചില്ല. എന്തെങ്കിലുമുണ്ടെങ്കില്‍ അവള്‍ തന്നെ പറയട്ടെ എന്നു കരുതി.
പക്ഷെ അവള്‍ എന്നോടൊന്നും പറഞ്ഞില്ല, ഒരുപക്ഷേ കാഴ്ച കുറവായതിണ്റ്റെ സങ്കടമായിരിക്കുമെന്ന്‌ ഞാന്‍ കരുതി. അങ്ങിനെ ഞങ്ങളുടെ ഫൈനല്‍ ഇയര്‍ എക്സാം ആയി, പരീക്ഷയുടെ സമയത്ത്‌ ഞങ്ങള്‍ അത്രയും നാള്‍ ഉഴപ്പിയതിണ്റ്റെ കേടു തീര്‍ക്കാന്‍ കമ്പ്പൈന്‍ഡ്‌ സ്റ്റഡിയും, ഡിസ്കഷനുമായി കഴിഞ്ഞതിനാല്‍ കോളേജിലെയ്ക്ക്‌ പോകാന്‍ കഴിഞ്ഞില്ല. ഇന്നത്തെപ്പോലെ സെല്‍ ഫോണ്‍ സര്‍വസാധാരണമല്ലാത്തതിനാല്‍ എനിക്ക്‌ അധികം കൂട്ടുകാരുമായി കോണ്ടാക്റ്റ്‌ ചെയ്യാനും കഴിഞ്ഞിരുന്നില്ല.

അങ്ങിനെ ഇരിക്കേ എണ്റ്റെ ഒരു കൂട്ടുകാരന്‍ വേണു എന്നെ വിളിച്ചൂ, "എടാ രാഖിയ്ക്ക്‌ നിന്നെയൊന്നുകാണണമെന്ന്‌, നാളെ രണ്ടു മണിയ്ക്ക്‌ അവള്‍ കോളേജിണ്റ്റെ അടുത്തുള്ള അമ്പലത്തില്‍ വരും, എന്താടാ കിലുക്കാമ്പെട്ടിയുമായി വല്ല ലൈനുമായോ?" അവന്‍ ചോദിച്ചു, കളിയായിട്ടാണു അവന്‍ ചോദിച്ചതെങ്കിലും എനിക്കും ചെറിയൊരു സംശയം തോന്നി, ക്ളാസില്‍ അവള്‍ക്ക്‌ എറ്റവും കൂടൂതല്‍ അടൂപ്പം എന്നോടാണു, ഫ്രീ സമയത്തെല്ലാം അവള്‍ എണ്റ്റെ കൂടെയുണ്ടാവും, പക്ഷെ അവളുടെ ഭാഗത്തുനിന്ന്‌ അങ്ങിനെയൊരു നീക്കവും ഇതുവരെ ഉണ്ടായിട്ടില, ഇനി ഇപ്പോഴാണോ അങ്ങിനെ തോന്നിയിരിക്കുക?. ഞാന്‍ എന്നോടൂ തന്നെ ചോദിച്ചു, ഞാന്‍ തന്നെ ഉത്താരവും കണ്ടെത്തി, എയ്‌ അങ്ങിനെ ഒന്നും ആയിരിക്കില്ല, എതായാലും നാളെ പോയ്‌ നോക്കാമെന്നു ഞാന്‍ ഉറച്ചു.